തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. ഗഗന്‍ദീപ് സിങ്ങി(39)നെയാണ് കഴക്കൂട്ടം പോലീസ് പഞ്ചാബിലെത്തി പിടികൂടിയത്.
വിദേശങ്ങളില്‍ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത്, സോഷ്യൽ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇയാളും സംഘവും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പരസ്യങ്ങള്‍ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവര്‍ക്ക് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അയച്ചു നൽകി വിശ്വാസം നേടും. തുടര്‍ന്ന് അറ്റസ്റ്റേഷനു വേണ്ടിയെന്നും ഓഫര്‍ ലെറ്ററിനെന്നുമെല്ലാമുള്ള നിരവധി കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. തുടര്‍ന്ന് കാനഡ എംബസിയുടെതെന്ന പേരില്‍ വ്യാജമായി തയ്യാറാക്കിയ എമര്‍ജന്‍സി അപ്പോയ്മെന്റ് ലെറ്ററും മറ്റു രേഖകളും അയച്ചു നൽകും. ഇത്തരത്തില്‍ ഇവര്‍ പല തവണകളായി 23 ലക്ഷം രൂപയോളമാണ് യുവതിയില്‍ നിന്നും സംഘം തട്ടിയെടുത്തത്.