പാരിസ്: ഫ്രാൻസിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 64 വയസ്സാക്കുന്ന വിവാദ ബില്ലിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒപ്പുവച്ചു. പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കാനുള്ള ബില്ലിനു ഭരണഘടനാ കൗൺസിൽ വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. സെപ്റ്റംബർ ഒന്നിനു നിയമം പ്രാബല്യത്തിലാകും.
ബില്ലിനെതിരെ രാജ്യത്തുടനീളം മാസങ്ങളായി നടന്നുവരുന്ന തൊഴിലാളി യൂണിയനുകളുടെ പ്രക്ഷോഭത്തെ അവഗണിച്ചാണ് നടപടി. ഇതിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണു പ്രമുഖ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിനു രാജ്യത്താകെ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ യൂണിയനുകൾ ജനങ്ങളോട് ആഹ്വാനം ചെയ്തു.
സാമ്പത്തിക ബാധ്യത കുറയ്ക്കാനാണു പുതിയ പെൻഷൻ നയം നടപ്പാക്കുന്നതെന്നു സർക്കാർ പറയുന്നു. എന്നാൽ, സമ്പന്നർക്ക് അധികനികുതി ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളാണു വേണ്ടതെന്നും പെൻഷൻ പ്രായം കൂട്ടരുതെന്നുമാണ് യൂണിയനുകളുടെ നിലപാട്.