ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ മകൾ വാമികക്കെതിരെ ഗാലറിയിൽ ഒരു കൊച്ചുകുട്ടി ഡേറ്റിങ് പ്ലക്കാർഡ് ഉയർത്തിക്കാട്ടിയ സംഭവത്തിൽ വ്യാപകമായ വിമർശനം. കുട്ടി പ്ലക്കാർഡും ഉയർത്തി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പ്രവൃത്തി ശരിയായില്ലെന്ന് പലരും വിമർശിച്ചു. രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മറ്റു ചിലർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ചെയ്തത് തെറ്റായ കാര്യമാണെന്നും എന്തുകൊണ്ടാണ് ആളുകൾ ഇതൊരു തമാശയായി കാണുന്നതെന്നും ഡോ. നിമോ യാദവ് എന്നൊരാൾ ട്വിറ്ററിൽ ചോദിച്ചു. രക്ഷിതാക്കൾ എന്താണ് ഉദ്ദേശിച്ചതെന്ന കാര്യം ആ കൊച്ചുകുട്ടി അറിഞ്ഞിട്ടുപോലുമില്ലെന്ന കാര്യം ഉറപ്പാണെന്ന് ഫ്രാൻസിസ് ജോസഫ് എന്നൊരാൾ ട്വീറ്റ് ചെയ്തു. ‘കുട്ടിയുടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യണം’, ‘ഇത് കുട്ടിയുടെ തെറ്റല്ല… രക്ഷിതാക്കളാണ് ഉത്തരവാദികളെ’ന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും മറ്റു പലരും ട്വീറ്റ് ചെയ്തു.