ദുബായ്: കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്ക് ദുബായ് സിവിൽ ഡിഫൻസ് പുതിയ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. തീപിടിത്തം ഇല്ലാതാക്കാനും തീ പിടിച്ചാൽ അപായ ശബ്ദം (അലാറം) പുറപ്പെടുവിക്കുന്ന ഉൽപന്നങ്ങൾ, തീ കെടുത്താനുള്ള ഉപകരണങ്ങൾ തുടങ്ങി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഉൽപന്നങ്ങൾക്കും പുതിയ നിബന്ധന ബാധകമായിരിക്കും.
തീ പിടിക്കാത്ത വാതിലുകൾ, മേൽക്കൂര, കെട്ടിടം അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, എയർ ഡക്റ്റ് സിസ്റ്റം, കേബിൾ, വയർലെസ് ഡിറ്റക്ഷൻ, ക്ലാഡിങ് ഉൽപന്നങ്ങൾ, അലാറം എന്നിവയ്ക്കെല്ലാം രാജ്യാന്തര നിലവാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കണം. ഈ ഉൽപന്നങ്ങളുടെ സാംപിളുകൾ എമിറേറ്റ്സ് സേഫ്റ്റി ലബോറട്ടറിയിൽ സമർപ്പിച്ച് (ഇ.എസ്.എൽ) നിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
യുഎഇയിലെ മറ്റേതെങ്കിൽ അംഗീകൃത കേന്ദ്രത്തിൽനിന്ന് സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ ഇ.എസ്.എല്ലിൽ സാക്ഷ്യപ്പെടുത്തണം നിലവാര പരിശോധനയിൽ പരാജയപ്പെട്ടാൽ പുതിയവ സമർപ്പിച്ച് അംഗീകാരം നേടണം
അഗ്നി സുരക്ഷാ ഉൽപന്നങ്ങളുടെയും സംവിധാനങ്ങളുടെയും നിർമാതാക്കൾ, കൺസൽറ്റന്റുകൾ, ഡവലപ്പർമാർ, കരാറുകാർ, സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ വിളിച്ചുചേർത്താണ് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ വിദഗ്ധൻ റാഷിദ് താനി അൽ മത്രൂഷി നടത്തിയ പുതിയ നിബന്ധനകൾ വിശദീകരിച്ചത്.