ഖാർത്തൂം: സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിൽ നടക്കുന്ന പോരാട്ടത്തിനിടെ നശിക്കപ്പെട്ടത് പത്ത് ലക്ഷത്തിലേറെ പോളിയോ വാക്സിനെന്ന് യൂണിസെഫ്. രാജ്യത്തെ കുട്ടികൾക്ക് നൽകാൻ വേണ്ടി എത്തിച്ച വാക്സിനുകൾ ശീതീകരണ കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
ഏപ്രിൽ 15ന് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഈ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തതോടെയാണ് വാക്സിനുകൾ ഉപയോഗശൂന്യമായതെന്ന് യൂണിസെഫ് വ്യക്തമാക്കി. 2022ന്റെ അവസാനം വ്യാപകമായി കുട്ടികളിലെ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് യൂണിസെഫ് വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിച്ചത്.