ബ്യൂണസ് ഐറിസ്: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി സൗദ്യ അറേബ്യ ക്ലബ്ബായ അൽ ഹിലാലുമായി കരാറൊപ്പിട്ടെന്ന വാർത്ത നിഷേധിച്ച് മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജി മെസ്സി. “പിഎസ്ജിയുമായി ലീഗ് മത്സരങ്ങൾ പൂർത്തിയാക്കും മുൻപ് യാതൊരു തീരുമാനവും എടുക്കില്ല. മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുന്നതാണ്. സീസൺ അവസാനിച്ചതിനു ശേഷം കാര്യങ്ങൾ വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്.” – അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു ജോർജിയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം.
മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിട്ടെന്ന തരത്തിലാണ് വാർത്തകൾ വന്നിരുന്നത്. അൽ ഹിലാൽ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരാൻ മെസ്സിക്ക് താൽപര്യമില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്.