മലപ്പുറം: താനൂർ എംഎൽഎയും കായിക മന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
2014 ലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തുപോയത്. പിന്നീട് നാഷനൽ സെക്യുലർ കോൺഫറൻസ് എന്ന പാർട്ടിയുടെ ലേബലിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കെഎസ്‌യുവിലൂടെയാണ് തിരൂർ പൂക്കയിൽ സ്വദേശിയായ അബ്‌ദുറഹിമാൻ രാഷ്‌ട്രീയത്തിലെത്തുന്നത്. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, തിരൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചു. കെപിസിസി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ നഗരസഭാ ഉപാധ്യക്ഷനായി അഞ്ചു വർഷമുണ്ടായിരുന്നു. അഞ്ചു വർഷം നഗരസഭാ സ്‌ഥിരസമിതി അധ്യക്ഷനുമായി.