തൃശൂർ: ലോഡ്ജിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഝാർഖണ്ഡ് സ്വദേശിനി മുനിക കിഷ്കു (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്ത ഒഡിഷ സ്വദേശി ബെസേജ സന്ത(29)യെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി പോലീസിൽ മൊഴി നല്കി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് മുനികയും ബെസേജയും ലോഡ്ജിലെത്തിയത്. പോസ്റ്റ്ഓഫിസ് റോഡിലെ അൽ അമാൻ ലോഡ്ജിലാണ് ഇവർ താമസിച്ചത്. രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, രാവിലെ 8.30ന് യുവാവ് പുറത്തുപോയി. ഉച്ചയായിട്ടും മുറി ഒഴിഞ്ഞില്ല. തുടർന്ന് ജീവനക്കാരൻ പരിശോധിച്ചപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്.
ചോദ്യം ചെയ്യലിൽ യുവതി ഹൃദ്രോഗ ബാധിതയാണെന്നും മരുന്ന് കഴിക്കാറുണ്ടെന്നുമായിരുന്നു ഇയാളുടെ ആദ്യമൊഴി. ഇരുവരും വിവാഹിതരാവാതെ ഒന്നിച്ചു കഴിയുകയായിരുന്നു. വിവാഹം കഴിക്കാനുള്ള യുവതിയുടെ നിർബന്ധം തുടർന്നതോടെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ബെസേജ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.