കായംകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ. പുതുപ്പള്ളി ഗോവിന്ദമുട്ടം അനിത ട്രാവൽസ് ഉടമ കണ്ണമംഗലം ഈരേഴ വടക്ക് കുറ്റിയിൽ പടീറ്റതിൽ വീട്ടിൽ കൃഷ്ണകുമാർ (ശിവരശൻ ശ്രീകുമാർ 50) ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്വദേശിയായ യുവാവിന് മലേഷ്യയിൽ സ്റ്റോർ കീപ്പർ ജോലിക്കുള്ള വിസയും ടിക്കറ്റും വാഗ്ദാനം ചെയ്ത 95,000 രൂപ തട്ടിയ കേസിലാണ് നടപടി.
അന്വേഷണത്തിനിടെ കന്യാകുമാരി സ്വദേശിനിയിൽ നിന്ന് ഭർത്താവിന് മലേഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 50,000 രൂപയും ഇലിപ്പക്കുളം ചൂനാട് സ്വദേശികളായ യുവാക്കൾക്ക് അയർലൻഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് നാലുലക്ഷം രൂപയും കൊട്ടാരക്കര വെളിയം സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപയും തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യ അനിത കേസിൽ രണ്ടാം പ്രതിയാണ്. ട്രാവൽസിൽവെച്ചും അനിതയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെയാണ് പണമിടപാട് നടത്തിയിട്ടുള്ളത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ നിരവധി പേരിൽ നിന്നും ഇത്തരത്തിൽ പണവും പാസ്പോർട്ടും തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന് ട്രാവൽ ഏജൻസി നടത്തുന്നതിനോ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനോ ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.