കൊച്ചി: ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി.ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിച്ചത്.
അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണം. എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്ക് സംരക്ഷണം നൽകാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. ഇതാണ് ഹർജിയിലെ ആവശ്യം.
മേയ് 10ന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.