കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പൻ, കുമളിക്ക് സമീപം എത്തിയതായി റിപ്പോർട്ട്. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നും പിന്നീട് ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു മടങ്ങിയെന്നുമാണ് വിവരം. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു.
ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങളേന്ന് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തിയെങ്കിലും ചിന്നക്കനാലിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. മാത്രമല്ല, തമിഴ്നാടിന്റെ വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.