തിരുവനന്തപുരം: അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിക്കുന്ന കെട്ടിടങ്ങൾക്കും ഉടമകൾക്കുമെതിരെ നേരിട്ടു നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയായിരിക്കും 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി.
നിലവിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അഗ്നിരക്ഷാ സേന തദ്ദേശ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്. ഫ്ലാറ്റുകൾ, ഗോഡൗണുകൾ, ഫാക്ടറികൾ തുടങ്ങിയ അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ രൂപരേഖ പ്രദേശത്തെ അഗ്നിരക്ഷാ നിലയങ്ങൾക്കു നൽകണമെന്ന് ഫയർഫോഴ്സ് സർക്കാരിനോടു ശുപാർശ ചെയ്യും. ഇത്തരം കെട്ടിടങ്ങൾ അഗ്നിരക്ഷാ സേനാംഗങ്ങൾ സന്ദർശിക്കാനും അവയുടെ അവസ്ഥയും അവിടെ ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാനും സൗകര്യമൊരുക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷന്റെ ആവശ്യം.