കണ്ണൂർ: ട്രെയിനിൽ പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ കണ്ണൂരും പയ്യന്നൂരിനുമിടയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ട്രെയിനിൽ പെൺകുട്ടിയ്ക്ക് എതിർവശമായി ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി.
രണ്ടു സ്ത്രീകൾ നൽകിയ പരാതിയിൽ അറസ്റ്റു ചെയ്ത ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷൊർണൂരിൽനിന്ന് കാസർകോടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. കോഴിക്കോടു നിന്നാണ് ജോർജ് ജോസഫ് ട്രെയിനിൽ കയറിയത്. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികർ ചേർന്ന് പിടികൂടി റെയിൽവേ പൊലീസിൽ ഏൽപിച്ചു.
കാസർകോട് എത്തിയ ഉടൻതന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. ലൈംഗികാതിക്രമത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.