കഴക്കൂട്ടം: തിരുവനന്തപുരം തുമ്പ കരിമണലിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളിൽ ഒരാളായ ശംഖുംമുഖം സ്വദേശി ഡാനിയുടെ നേതൃത്വത്തിൽ പത്ത് ഗുണ്ടകളാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് അഴിഞ്ഞാടിയത്.
ഇവർ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം അത് തിരികെ കിട്ടണമെങ്കിൽ ഡാനിയുടെ കാൽ പിടിക്കുകയും ഷൂവിൽ ഉമ്മവെക്കുകയും വേണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിക്കൊടുവിൽ ഡാനിയുടെ കാലിൽ പിടിക്കുകയും ഷൂവിൽ ഉമ്മ വെക്കുകയും ചെയ്തശേഷമാണ് മൊബൈൽ യുവാവിന് തിരികെ കൊടുത്തത്. ഇതെല്ലാം ഇവരുടെ സംഘത്തിലുള്ളവർ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
രണ്ടുദിവസം മുമ്പ് നടന്ന സംഭവം വ്യാഴാഴ്ചയാണ് സമൂഹമാധ്യമങ്ങൾ വഴി പുറത്തായത്. സംഭവം പുറത്തായതോടെ പൊലീസിന്റെ കെടുകാര്യസ്ഥതയും സമൂഹമാധ്യമങ്ങൾ വഴി ആളുകൾ ചോദ്യം ചെയ്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഡാനിയും സംഘവും ഗുണ്ടായിസം കാണിക്കുന്നതെന്നുമുള്ള വിമർശനവും ഉയർന്നു.
ഡാനിയും സുഹൃത്തായ മുടിയൻ ഷിജുവും ചേർന്നാണ് യുവാവിനെകൊണ്ട് ഇത്തരത്തിൽ നീചമായ പ്രവൃത്തി ചെയ്യിച്ചത്. എന്നാൽ, സംഭവത്തെപ്പറ്റി അന്വേഷിക്കാനോ കേസെടുക്കാനോ പൊലീസ് തയാറായിട്ടില്ല. ഇരയായ യുവാവ് പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.