കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും എൻഎസ്എസ് സമദൂര നിലപാട് തുടരുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മിത്ത് വിവാദം ഇനി ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികൾ എല്ലാവരും എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും ജെയ്ക്കിന്റെ സന്ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.
“സ്ഥാനാർഥികൾ കാണാൻ വരുന്നത് സാധാരണ സംഭവമാണ്. ആദ്യം ചാണ്ടി ഉമ്മൻ വന്നു. പിന്നീട് ജെയ്ക് വന്നു. തിരഞ്ഞെടുപ്പിലൂടെയല്ല ജനങ്ങളിലൂടെ ചർച്ച ചെയ്യേണ്ടതാണ് മിത്ത് വിവാദം. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിലൂടെ ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സർക്കാരിനെതിരായ സമരപരിപാടികളുമായി മുന്നോട്ടു പോകും. സംസ്ഥാന സർക്കാരായാലും കേന്ദ്ര സർക്കാരായാലും തെറ്റു ചെയ്താൽ അത് തെറ്റെന്ന് തുറന്നു പറയും. മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ.ഷംസീർ മാപ്പു പറയണമെന്ന കാര്യത്തിൽ മാറ്റമൊന്നുമില്ല.”–സുകുമാരൻ നായർ പറഞ്ഞു.