കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തി. എല്‍ദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, മകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്. മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അല്‍ക്കക്ക് വെട്ടേട്ടത്. അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റത്. ഔസേഫിനെയും ഭാര്യ ചിന്നമ്മയെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.