ബാങ്കോക്ക്: മ്യാൻമറിൽ തടവിൽ കഴിയുന്ന ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്ക് ഗുരുതരമായ രോഗമെന്ന് റിപ്പോർട്ട്. വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ജയിൽ ഡോക്ടറുടെ ചികിത്സയിലാണ് അവരെന്നും രാജ്യാന്തര സമൂഹം പട്ടാള ഭരണകൂടത്തിൽ സമ്മർദം ചെലുത്തി അവർക്കും തടവിലുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മ്യാൻമറിനു പുറത്തു പ്രവർത്തിക്കുന്ന നാഷനൽ യൂണിറ്റി സർക്കാർ വക്താവ് ക്യോ സോ അഭ്യർഥിച്ചു.
2020 നവംബറിലെ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും 2021 ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിയെ തുടർന്ന് ഭരണം നഷ്ടമായ സൂ ചി ഇപ്പോൾ വീട്ടുതടങ്കലിലാണ്. 19 കേസുകളിലായി 27 വർഷം ജയിൽശിക്ഷ വിധിക്കപ്പെട്ട അവരെ ഈയിടെയാണ് വീട്ടുതടങ്കലിലേക്കു മാറ്റിയത്. സമാധാന നൊബേൽ നേടിയിട്ടുള്ള 78 കാരിയായ സൂ ചിക്ക് പല ആരോഗ്യപ്രശ്നങ്ങളുണ്ട്.