കൂത്തുപറമ്പ്: ചാത്തൻ സേവയുടെ മറവിൽ 16 കാരിക്ക് പീഡനം. കേന്ദ്രത്തിൽ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താ(44)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാത്തൻസേവ നടത്തി ആളുകളെ വശീകരിക്കുന്നതായി ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. നേരത്തെ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേന്ദ്രത്തിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
വിദ്യാർഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് പിടികൂടിയത്. എന്നാൽ, രേഖാമൂലം പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനാൽ നടപടി വൈക്കുകയായിരുന്നു. പിന്നീട് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പൊലീസിനോട് പറഞ്ഞത്.