കുവൈറ്റ്: കുടിശിക വരുത്തുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ്. വീസ പുതുക്കാനും സ്പോൺസർഷിപ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്ഥ കർശനമാക്കി. സർക്കാർ ഓഫിസുകളിലെയും വിവിധ വകുപ്പുകളിലെയും കുടിശികയുള്ള വിദേശികളുടെ വീസ ഇന്നു മുതൽ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്പോൺസർഷിപ് മാറ്റുന്നതിനും നിബന്ധന ബാധകമായിരിക്കും. കൂടാതെ ആരോഗ്യ മന്ത്രാലയം വഴി ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ തെളിവും ഹാജരാക്കണം. കുടിശികയുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി. വിമാനത്താവളം ഉൾപ്പെടെ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിൽ എത്തുന്ന പ്രവാസികളിൽനിന്ന് തുക ഈടാക്കാൻ പ്രത്യേക ഓഫിസും തുറന്നു. ഗതാഗതം, ജലവൈദ്യുതി, നീതിന്യായം തുടങ്ങി കൂടുതൽ സർക്കാർ ഓഫിസുകൾ സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വീസ പുതുക്കാനോ സ്പോൺസർഷിപ് മാറ്റാനോ ഉള്ളവർ സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലൂടെയോ സഹ്ൽ ആപ് വഴിയോ കുടിശിക തീർക്കണം.