ബെംഗളൂരു: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎൽസിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചന. അടുത്തമാസം ഒഴിവു വരുന്ന എംഎല്‍സി സീറ്റുകളിലൊന്ന് ഷെട്ടറിനു നല്‍കും. ഷെട്ടറിന്റെ സാന്നിധ്യം മുംബൈ-കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിനു വൻ മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. വിജയത്തിൽ ജനങ്ങൾക്കു നന്ദി പറയുന്ന പ്രമേയവും നിയമസഭാകക്ഷിയോഗം പാസാക്കി.

ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലി–ധാർവാഡ് സെൻട്രൽ മണ്ഡ‍ലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടർ, ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു ജഗദീഷ് ഷെട്ടർ ആരോപിച്ചിരുന്നു. “ബിജെപിയുടെ പണക്കൊഴുപ്പും സമ്മർദ തന്ത്രങ്ങളുമാണു പരാജയത്തിന്റെ കാരണം. വീടുകൾ തോറും കയറി ബിജെപി പ്രവർത്തകർ പണം നൽകി. തന്റെ പരാജയം ഉറപ്പാക്കാൻ നടത്തിയ കഠിന പ്രയത്നം ബിജെപിയുടെ വമ്പൻ പരാജയത്തിനു കാരണമായി.” – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *