ന്യൂഡൽഹി: പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശം സംരക്ഷിക്കപ്പെടുന്ന റിപ്പോർട്ടിങ് ഉറപ്പാക്കുന്ന വിധമാണു പൊലീസ് മാധ്യമങ്ങൾക്കു വിവരം നൽകേണ്ടതെന്നു സുപ്രീം കോടതി നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിങ്ങിനു വിവരം കൈമാറുന്നതിൽ പൊലീസിനു പ്രത്യേക മാന്വൽ തയാറാക്കാൻ ആഭ്യന്തര മന്ത്രാലയത്തോടു കോടതി നിർദ്ദേശിച്ചു. ഇത് പത്ര–ദൃശ്യ–സമൂഹമാധ്യമങ്ങൾക്കു മാന്വൽ ബാധകമാകും. മാധ്യമങ്ങൾക്ക് അന്വേഷണത്തിന്റെ വിവരങ്ങൾ നൽകുമ്പോൾ അതു മാധ്യമ വിചാരണയ്ക്കു കാരണമാകരുതെന്നും കോടതി പറഞ്ഞു. പൊലീസ് മാധ്യമങ്ങൾക്കു നൽകുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ്ങിനു കാരണമാകുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് മാധ്യമങ്ങളെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം 2010 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരുന്നു. ദൃശ്യമാധ്യമങ്ങളുടെ കാലത്തു റിപ്പോർട്ടിങ് രീതിയിൽ കാര്യമായ മാറ്റം വന്നതിനാൽ മാർഗനിർദേശം പുതുക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടു. റിപ്പോർട്ടിങ്ങിൽ നിന്നു മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും വിവരങ്ങൾ കൈമാറുന്ന പൊലീസിന്റെ കാര്യത്തിൽ നിയന്ത്രണം ആകാമെന്നും കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. ആരുഷി–ഹേംരാജ് ഇരട്ടക്കൊലക്കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ക്രൈം റിപ്പോർട്ടിങ്ങിന്റെ ഭാഗമായ ഊഹാപോഹങ്ങൾ വാർത്തകളായി വരുന്നുണ്ടെന്നു ചീഫ് ജസ്റ്റിസും പരാമർശം നടത്തി.
മാധ്യമങ്ങളെ വിവരങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസർമാരെ നിയോഗിക്കണം. നിർദേശങ്ങൾ കൈമാറാൻ സംസ്ഥാന പൊലീസ് മേധാവിമാരോടു നിർദേശിച്ച കോടതി, 3 മാസത്തിനകം മാന്വലിനു രൂപം നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശങ്ങളും സ്വീകരിക്കും.