തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പൊലീസ്. കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഭീഷണിക്കത്ത് ലഭിച്ചത്.
കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി നരേന്ദ്ര മോദി നാളെ വൈകിട്ട് കൊച്ചിയിലെത്തും. തിങ്കളാഴ്ച തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളും ഉണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ടും നിർദ്ദേശങ്ങൾ നൽകിയും ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പ്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെ മേൽവിലാസത്തിൽ ഒരാഴ്ച മുൻപാണ് കത്തു ലഭിച്ചത്. ഉടൻതന്നെ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ അതീവ ഗൗവരത്തോടെയാണ് പൊലീസ് കത്തിനെ കാണുന്നത്.