തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകളുടെ അന്വേഷണത്തിൽ വ്യവസായ വകുപ്പ് ക്ലീൻചിറ്റ് നൽകി. ഇതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനമായി. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടിസ് അയക്കേണ്ടി വരും. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടിസ് അയക്കാൻ കെൽട്രോൺ നിയോഗിച്ചിട്ടുള്ളത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടിസ് മാത്രമേ ഒരു ദിവസം അയക്കാനാവൂ. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
ജീവനക്കാർ അധികമാകുന്നതോടെ ചെലവും കൂടും. നോട്ടിസ് അയക്കാനുള്ള ചെലവും അനുവദിച്ചതിലും കൂടുതലാകുമെന്ന് കെൽട്രോണിന് പരാതിയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്തിമധാരണാപത്രത്തിൽ വ്യക്ത വരുത്തും.