കോട്ടയം: വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവനയെ വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത. സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ. കുര്യൻ താമരശേരി ആവശ്യപ്പെട്ടു. യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള സംഘടിത ശ്രമമാണു നടക്കുന്നത്. ജനങ്ങളുടെ വിഷമം പറയുമ്പോൾ അതിൽ രാഷ്ട്രീയം കാണരുതെന്നാണ് അപേക്ഷയെന്നും വികാരി ജനറാൾ പറഞ്ഞു.
‘‘ജനപ്രതിനിധികള്‍ വന്യജീവികള്‍ക്ക് വേണ്ടിയല്ല തിരഞ്ഞെടുക്കപ്പെട്ടത്. വന്യജീവികളുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ അധികാരികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. നിയമം കയ്യിലെടുക്കില്ല. മൃതദേഹത്തിന് വില പറയില്ല. വൈകാരികമായി പ്രതികരിച്ചെന്ന് പറയുന്നു. ഒരാള്‍ ദാരുണമായി മരിക്കുമ്പോള്‍ താത്വികമായി പ്രതികരിക്കണോ? കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്കാരച്ചടങ്ങിൽ മാര്‍ ജോസ് പുളിക്കല്‍ നടത്തിയ പ്രസംഗം പ്രകോപനപരമെന്നു പറയുന്നത് ദയനീയമാണ്’– വികാരി ജനറാൾ ചൂണ്ടിക്കാട്ടി. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്കാരച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.