കണ്ണൂർ: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. തികച്ചും സുതാര്യമായി നടന്ന ഒരു ഇടപാടിനെക്കുറിച്ച് കുടിപ്പക തീർക്കാൻ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ജയരാജൻ ആരോപിച്ചു. വീണ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിനു നികുതിയടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്തു സേവനമാണു നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടത്. രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു.
‘‘അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. അവർ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? അടിസ്ഥാനരഹിതമായ കാര്യങ്ങൾ അനാവശ്യമായി ഉന്നയിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കാൻ എന്തിനാണ് ഇങ്ങനെ ശ്രമിക്കുന്നത്? ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസിയിൽ പ്രവർത്തിക്കുന്നുണ്ട്? ഇവിടെ ഏതൊക്കെ കൺസൾട്ടൻസികൾ പ്രവർത്തിക്കുന്നുണ്ട്?.
ഇന്നത്തെ കാലത്ത് ഐടി മേഖലയിൽ സ്ഥാപനങ്ങളും കൺസൾട്ടൻസികളും ഒരുപാടുണ്ട്. ആവശ്യമുള്ളവർക്കു സേവനം നൽകി പ്രവർത്തിക്കുന്ന കൺസൾട്ടൻസികളാണിത്. അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് വീണയുടേതും. അവിടെ എന്തെങ്കിലും രഹസ്യമുണ്ടോ? ടിഡിഎസ് പിടിച്ചിട്ടാണ് പണം വാങ്ങുന്നത്. ആദായനികുതി കൊടുക്കുന്നുണ്ട്. ഇതെല്ലാം രേഖകളിലില്ലേ? ഇതിൽ എന്തെങ്കിലും രഹസ്യമുണ്ടോ? എന്തിനാണ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ വ്യക്തിഹത്യ നടത്താൻ ഉപയോഗിക്കുന്നത്? രാഷ്ട്രീയ വിരോധം രാഷ്ട്രീയമായിത്തന്നെ തീർക്കണം. അതിന് കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ പാടില്ല. അതൊരു ശീലമായി വരികയാണ്.
എന്തു സേവനമാണെന്ന് കമ്പനിയല്ലേ ചോദിക്കേണ്ടത്? നിങ്ങൾക്ക് എന്താണ് അധികാരം. രണ്ടു കമ്പനികൾ തമ്മിൽ കരാറുണ്ടാക്കുന്നു. അവിടുത്തെ സേവനം എന്താണെന്നത് കമ്പനിയുടെ കാര്യമല്ലേ? അത് നിങ്ങളുടെ പ്രശ്നമാണോ? ആ കമ്പനിക്കല്ലേ പരാതി വേണ്ടത്? കൺസൾട്ടൻസി കൊടുക്കുന്ന കമ്പനി എന്തെല്ലാം ഉപദേശങ്ങളും സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നുണ്ട്. ഇതൊന്നും അറിയാത്തവർ വ്യക്തിഹത്യ നടത്താൻ പുറപ്പെടരുത്.
ഈ ഇടപാടിലെ രേഖകളെല്ലാം സുതാര്യമല്ലേ? ടിഡിഎസ് പിടിച്ചിട്ടില്ലേ? ആദായ നികുതി അടച്ചിട്ടില്ലേ? ഇതിൽ കൂടുതൽ എന്തു വേണം? നിങ്ങൾക്ക് വെറുതെ ആക്ഷേപം ഉന്നയിക്കണം. ഒരു നല്ല ടെക്‌നീഷ്യനെ വ്യക്തിഹത്യ ചെയ്യണം. ഇതൊന്നും നല്ല ശീലമല്ല. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളിൽനിന്ന് മാധ്യമങ്ങൾ പിന്തിരിയണം. സിപിഎമ്മിനെ നിങ്ങൾ എതിർത്തോ. മുഖ്യമന്ത്രിയോട് എതിർപ്പുണ്ടെങ്കിൽ എതിർത്തോ. അതിന് തെറ്റായ വഴികൾ സ്വീകരിക്കരുത്.
ഇത് എന്ന് നടന്ന പ്രശ്നമാണ്? ഇത് 2023ലെ പ്രശ്നമാണോ? സത്യത്തിൽ 2017ലെ കരാറാണ്. എന്തൊരു കഥയാണിത്. ഇതെല്ലാം ജനങ്ങൾ മനസിലാക്കിയാൽ, ആരോപണം ഉന്നയിക്കുന്നവർക്കെതിരെ അവർ തിരിയും. ഇതെല്ലാം ഒരു മഹാ പാപമാണ്. നിങ്ങൾക്ക് രാഷ്ട്രീയ വിരോധം തീർക്കാനും കുടുംബം തകർക്കാനുമുള്ള വഴിയായി ഇതൊന്നും ഉപയോഗിക്കരുത്. നിങ്ങൾ കഴക്കൂട്ടത്തു ചെന്നു നോക്കൂ. അവിടെ ഐടി കമ്പനികൾ എത്രയാ? എത്ര കൺസൾട്ടൻസികളുണ്ട്? അവിടെ എന്തൊക്കെ കരാറുകളും വ്യവസ്ഥകളുമുണ്ട്. നിങ്ങൾ ഈ ചെയ്യുന്നത് എന്താണ്? സമനില തെറ്റിയോ? കുടിപ്പക തീർക്കാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണോ? വാർത്തകൾ സൃഷ്ടിക്കുകയാണോ? ഇതൊന്നും നല്ല ശീലമല്ല.’’ – ജയരാജൻ പറഞ്ഞു.